January 21, 2015
IST 7.13 AM Wednesday
ഗ്രാമനഗരങ്ങളുടെ നിത്യനോവുകൾക്കരികിൽ
ഞാനോരോ രാജ്യവും കണ്ടുനീങ്ങുകയാണ്
പായ്ക്കപ്പലിൽ
കടലുയരുകയും, തിരയേറുകയും
മിഴിയിൽ കണ്ണുനീരുപ്പലിയുകയും
ചക്രവാളങ്ങളിലൂടെ പല ഋതുക്കളും
രഥമേറിനീങ്ങിയ മുദ്രകൾക്കപ്പുറം
മഹാദ്വീപങ്ങൾ ഗ്രഹച്ചിമിഴിലൊതുങ്ങിയ
യാത്രാചിത്രങ്ങൾ കാണുകയും ചെയ്തു
അറിയാതെയറിയാതെ യുദ്ധകാണ്ഡങ്ങളും
ആരണ്യകാണ്ഡങ്ങളും, വാനപ്രസ്ഥവും
ഉയർന്ന മതിലുകളും, മുൾവേലികളും
വംശീയരോഷവും, തീവ്രലയങ്ങളും
മധ്യധരണ്യാഴിയിലൂടെ, നൈലിലൂടെ
മനസ്സിനെയുലയ്ക്കുമ്പോഴും
ദമാസ്ക്സ് കത്തിയെരിയുമ്പോഴും
അതിരിനപ്പുറം ആരവവുമായ്
ആൾക്കൂട്ടമോടിപ്പോകുമ്പോഴും
ദിക്കുകൾക്കപ്പുറം ദിനാന്ത്യങ്ങളിൽ
അസ്വസ്ഥസ്വരങ്ങൾ നിറയുമ്പോഴും
ഗ്രാമനഗരങ്ങളുടെ നിത്യനോവുകൾക്കരികിൽ
സമാന്തരങ്ങളിൽ
കവിതതുളുമ്പും ഹൃദയവുമായിരുന്നു ഞാൻ