Wednesday, February 11, 2015

Tuesday, February 10, 2015

February 12, 2015
IST 10.25 AM Wednesday

ഘനരാഗങ്ങളുറയും ഭൂമദ്ധ്യരേഖയിൽ

ശീതകാലതണുപ്പിലുറങ്ങിയ
പുസ്തകങ്ങൾക്കരികിലൊരു
കവിത തേടിയൊടുവിൽ
ദീർഘപാതയിലൂടെ
ഘനരാഗങ്ങളുറയും ഭൂമദ്ധ്യരേഖയിൽ
തപസ്സാർന്ന മനസ്സ്
മൺ ചെപ്പുകളിൽ നിശ്ശബ്ദമായ
കനകസ്വപ്നങ്ങളുടെയിഴകൾ
പാകിയ മകരവെയിലിൽ
നിന്നുണർന്ന ഒരു പൂവിനുള്ളിൽ
പകുതിയുരുകിയ മഞ്ഞുകണം പോലെ
കവിതയുടെയടയാളപ്പാട് പോലെയൊരു
 കണ്ണുനീർത്തുള്ളി..
ആൾക്കൂട്ടമോടിയ വഴിയുലടഞ്ഞ
ചില്ലുജാലകത്തിനരികിൽ
ആകാശം കാണാനാവുമൊരു വിടവ്
ഈറനാർന്ന പ്രഭാതം നെയ്യും
സ്വർണ്ണനിറമാർന്ന സ്വരനൂലുകൾ
ഹൃദയത്തിലേയ്ക്കിറ്റിക്കുമൊരു
അഗ്രഹാരം..
കാനൽ ജലം തേടി കണ്ണെത്താദൂരം
വരെയും നീണ്ടുപോകും യാത്രപോലൊരു
നനുത്ത നോവ്
സ്വരങ്ങളുമനുസ്വരങ്ങളുമുലഞ്ഞുണർന്ന
മൺപൊട്ടുകളുലുണരും പുതുമയാർന്ന
രാഗമാലിക..
February 10, 2015
IST  10.21 PM Tuesday

Sunday, February 8, 2015


February 8, 2015
IST 10.28 PM Sunday


നിലവിളക്കിൽ തിരിയിട്ട്
നീർത്തിയിട്ട പലകയിൽ
പുരാണങ്ങളുടെ  വൈവിദ്ധ്യം
കസവുനൂല് പോൽ പ്രഭാതം തിളങ്ങിയ
വഴിക്കപ്പുറം മെഴുകുതിരികൾ തെളിയിച്ചു
മറ്റൊരുയർന്ന ഗോപുരം
ഗ്രന്ഥങ്ങൾ തുറന്ന് മുഗൾചിത്രങ്ങളുടെ
വെൺകല്ലുകൾക്കരികിൽ
ദൈവങ്ങളുടെ പ്രവാചകർ
ഏതിലാവും യഥാർഥദൈവമുണ്ടാവുക
ഗോപുരങ്ങൾക്ക് മോടിയേറുന്നു
ധ്വജങ്ങളിൽ സ്വർണ്ണത്തിളക്കം
വെൺ കല്ലുകൾ മിന്നുന്നു
അപ്പോഴും
ഹൃദയദേവാലയത്തിലേയ്ക്കുള്ള വഴി
മുൾവേലിക്കുള്ളിലുടക്കിക്കിടന്നു
ധൂമപ്പുകമൂടിമങ്ങിയിരുന്നു


Saturday, February 7, 2015

February 8, 2015
IST 11.42 AM Sunday


ആദ്യാക്ഷരങ്ങൾ നീറ്റിയ കവിതയിൽ


ചുരങ്ങളിലൂടെ നീണ്ടുപോയ
പ്രകാശരഹിതമാം വഴിപോലെ
ഇരുണ്ട ശീതകാലപ്രഭാതങ്ങൾ
വെയിലൊഴുകാൻ വൈകിയ
തണുപ്പിനരികിൽ
നെരിപ്പോടിൻ കനൽതുണ്ടുകൾ
 അറ്റം പൊട്ടിയ
 ആദ്യാക്ഷരങ്ങൾ നീറ്റിയ കവിതയിൽ
കണ്ണുനീരിനുപ്പ്
കുടകപ്പാലകൾ പൂത്തുലയും
നിഗൂഢവനങ്ങൾക്കപ്പുറം
ചക്രവാളവും കടന്നാകാശത്തിലെ
നക്ഷത്രങ്ങൾ പോലെ
ചുറ്റുവിളക്കുകൾ തെളിയും
സന്ധ്യയിൽ
മഷിപ്പാടുകളിൽ മാഞ്ഞുതീർന്ന
ഒരു തുടം ഓർമ്മ
കഴുകിക്ലാവുതീരാതെ
നിലവറയിൽ മയങ്ങും കദനം
വഴിയരികിലെ ആൽ മരം ചുറ്റിയോടും
ഗ്രാമകവിതകൾ...
February 7, 2015
IST 10.45 PM Saturday

Friday, February 6, 2015

February 6, 2015
IST 11.14 AM Friday


മേൽപ്പാലങ്ങളിൽ നഗരം വളരുമ്പോൾ


മേൽപ്പാലങ്ങളിൽ നഗരം വളരുമ്പോൾ
യന്ത്രങ്ങളുടെ മർമ്മരം
പൂമരങ്ങളുടെ ശിഖരങ്ങളിൽ
നിന്നുമൂഞ്ഞാൽപ്പടിയിൽ നിന്നും
മതിൽകെട്ടിയ ഓർമ്മകൾ
ചിതറിയോടുന്ന പാതകൾ

കൽക്കെട്ടിലൂടെ
കാവടിപ്പാട്ടുമായ് നീങ്ങും
പുരാണങ്ങളിൽ നിന്നകലെ തകർന്നുവീഴും
വ്യോമനൗകകളുടെ  ചിറകുകൾ

പതിയെയുണർന്ന പ്രഭാതത്തിൽ
സാധകം ചെയ്യാനാവാതെ ശൈത്യം
കൂടുകൂട്ടിയ സ്വനഗ്രാഹികൾ
മിഴിയിലേറിയ ധൂമപ്പുകയിൽ
ആൾക്കൂട്ടത്തിന്റെയവ്യക്തരൂപം

സ്വപ്നജാഗ്രത്തിനിടയിലൂടെ
അതിവേഗത്തിൽ നടന്നുനീങ്ങും
വർത്തമാനകാലം

മനസ്സിലെ കടും കെട്ടുകൾക്കുള്ളിൽ
അഴിയാനാവാതെയുറയും ചിന്തകളുപേക്ഷിച്ച്
അപൂർവ്വ കാവ്യങ്ങൾ തേടി
ഹൃദയത്തിന്റെയാർദ്രാക്ഷരങ്ങൾ

Thursday, February 5, 2015

February 6, 2015
IST 8.00 AM Friday


ചിന്തയുടെയുൾഗ്രന്ഥശാലയിൽ


ഗ്രാമവഴിയിൽ അരയാലും
മൺ തരികളും, മാവുകളും
കല്പവൃക്ഷങ്ങളുമായിരുന്നു
ശുഭ്രനിറമാർന്ന ചെമ്പകപ്പൂവുകൾ
കൊഴിഞ്ഞുവീണുണർന്ന സുഗന്ധവുമായ്
നെൽപ്പാടങ്ങൾക്കരികിലൂടെ
നടന്നുനീങ്ങും പ്രഭാതങ്ങളിൽ
ആകാശ ഗ്രഹങ്ങൾ
ഗ്രാമചിത്രങ്ങളിൽ
ദൈവികപരിവേഷമുള്ള
തിളക്കമായിരുന്നു
നാസയുടെ യന്ത്രചെപ്പുകളിലൂടെ
ഗ്രഹമൊഴികളെഴുതിയ
കടലാസുതുണ്ടുകൾ കൈയിലേറ്റി
നഗരം വളർന്നപ്പോൾ
ആര്യഭടനെയും, വരാഹമിഹിരനെയും
മനസ്സിലേറ്റി ഗ്രാമം
ഗ്രാമം വളരുമ്പോഴും ദൂരെദൂരെയുള്ള
നക്ഷത്രങ്ങൾ തിളങ്ങുമ്പോഴും
റോവറും, ക്യൂരിയോസിറ്റിയും, മംഗൾയാനും
നഗരങ്ങളിൽ നിന്ന് മെല്ലെ
ഗ്രാമത്തെയുമുൾക്കൊണ്ട് ലോകത്തെയുണർത്തി
ചിന്തയുടെയുൾഗ്രന്ഥശാലയിൽ
ആകാശഗ്രഹങ്ങൾ  മുദ്രയേകിയൊഴുകി...

February 5, 2015
ISt 10.21 PM Thursday

സ്വരങ്ങളിൽ നിന്നുണരും
നാദവീചികൾക്കരികിൽ
യോഗനിദ്രയിൽ നിന്നുണരും
പ്രഭാതം
ചന്ദനക്കാപ്പിൽ ഭക്തി
പൂജാപാത്രങ്ങളിൽ നിറയുമ്പോൾ
അമ്പലമണികൾക്കരികിലൂടെ
പ്രദക്ഷിണവഴിക്കരികിലൂടെ
പവിഴമല്ലിമരത്തിനരികിലൂടെ
ഗ്രാമം മെല്ലെ മിഴിതുറന്നു

ദിനങ്ങളുടെ ചില്ലയിൽ
കിളികളുണരുമ്പോൾ
ഹൃദയം മെല്ലെ ഭാഷാലിപിയിലുടക്കിക്കോറിയ
കവിതകളെ മെല്ലെ  ഓർമ്മപ്പുസ്തകത്തിലേറ്റി

വഴിയിൽ പൂക്കാലങ്ങൾ മറന്നിട്ട
ഇലയിതളുകൾ
ചന്ദനപ്പൊട്ടുകൾ
തീർഥപാത്രങ്ങൾ



Wednesday, February 4, 2015


February 4, 2015
IST 10.54 PM  Wednesday




ദിനാന്ത്യമൊരു  തുണ്ടുകടലാസിലെ
ചുരുക്കെഴുത്തുകവിതയായ്
മാറിയ ചക്രവാളത്തിൽ
നിലതെറ്റിയ തോണികളിൽ
നിർണ്ണയം തേടിയൊഴുകി തിരകൾ

കാൽപ്പദങ്ങളിലെ മൺ തരികൾ
ഭൂസ്പന്ദങ്ങളുടെ കഥയെഴുതിയ
ഭൂഖണ്ഡങ്ങളിൽ
തീർഥയാത്രയ്ക്കെത്തിയ
നീർമുകിലുകൾ..

ഉലയും  ഋതുക്കാഴ്ചകളിൽ
ശൈത്യമഴപെയ്യുമ്പോൾ
കസവുപുടവയുമായ് പുരാണങ്ങൾ
സന്ധ്യാദീപങ്ങൾക്കരികിലിരുന്നു..

നേർമ്മയേറിയ തിരിനാളങ്ങൾക്കരികിലൂടെ
വിസ്മയമിഴികളിൽ തിളക്കവുമായ്
നക്ഷത്രങ്ങളെത്തിയപ്പോഴേയ്ക്കും
സ്വപ്നങ്ങൾ ജാഗ്രത്തിലേയ്ക്ക് നടന്നേറിയിരുന്നു

കിളികൾ ചേക്കേറും ചില്ലകളിൽ
തണുത്ത നിശബ്ദത കൂടുകളൊരുക്കിയ
ദിനാന്ത്യകവിതയിൽ
സ്വരങ്ങളുടെ, കടലിന്റെയാന്ദോളനം

Tuesday, February 3, 2015

February 4, 2014
IST 11.44 AM Wednesday


February 3, 2015
IST 7.47 PM  Tuesday

ചിന്തകളുടെ ചിത്രശാലയിൽ

നനഞ്ഞുണങ്ങിയ മണ്ണിൽ
ശൈത്യമുപേക്ഷിക്കും
കൊഴിഞ്ഞ ഇലകൾ

അടർന്ന് വീണ തെങ്ങിൻപ്പൂക്കുലകളിൽ
കായ്പ്പാകം മറന്ന ഓർമ്മചിന്തുകൾ
ഇടറി വീണ നിമിഷങ്ങളിൽ
തട്ടിയുലഞ്ഞ നിഴലുകൾ

കൈവിരലിലെ തൂലികയിൽ
ഉറയും വാക്കുകൾ
കാലഹരണപ്പെട്ട പരാതികൾ
ഇരുമ്പുവാതിലുകളിലുറങ്ങും
ഉരുക്കുടുപ്പുകൾ
നിലതെറ്റിവീണ അക്ഷരങ്ങൾ
വീണുടഞ്ഞ സംവൽസരങ്ങൾ

ഇന്നിന്റെ ചെപ്പിൽ നിറയും
പ്രാർഥനാമുത്തുകൾ
പ്രഭാതമുണർത്തും വെൺശംഖുകൾ
വെള്ളോടുമണിനാദം

എഴുതിതീരാതെ
തിരയൊഴുകും തീരങ്ങളിലൂടെ
കടലിരമ്പും മുനമ്പ്

വിൺ താരകങ്ങളുടെ
ചെപ്പിലുറങ്ങും ഈറൻ നോവ്
നടന്നു  നീങ്ങും വഴിയിൽ
ആകാശത്തിന്റെ മേൽക്കൂര

ചിന്തകളുടെ ചിത്രശാലയിൽ
പകുത്തിട്ട പുസ്തകങ്ങൾ,
നിർണ്ണയം മറന്ന തുലാസുകൾ

കവിതയുടെ കഥാന്ത്യം
സങ്കീർണ്ണമായൊരു
സങ്കീർത്തനമന്ത്രം

Sunday, February 1, 2015

February 2, 2015
IST 12.51 AM Monday


അറ്റമുടഞ്ഞ അശോകസ്തംഭം



ബാർമറിലും, ജാം നഗറിലും
വീണ്ടും മിഗ് തകർന്നുവീണിരിക്കുന്നു
പാതയോരത്ത്, കടലോരത്ത്
ജീവരേഖയുടെ ദൈർഘ്യവുമായ്
പറന്നിറങ്ങും വർണ്ണക്കുടകൾ

മിഗ്
പറക്കും മരണപേടകമോ?
തകർന്നുലഞ്ഞ ഹൃദയങ്ങൾ
അങ്ങനെ പറയുന്നു
തണുത്ത സന്ധ്യകളിൽ
കുടീരങ്ങൾക്കരികിൽ
തൂക്കി വിറ്റ പതാക
അറ്റമുടഞ്ഞ അശോകസ്തംഭം

ധ്രുവും, തേജസ്സും
ത്രിവർണ്ണവുമായ് വരുമ്പോൾ
മരണം തൂവും മിഗ്
ജനാധിപത്യക്ഷേത്രത്തിനുൾമുറിയിൽ
ആരുടെ കൈമുദ്രയിലായിരിക്കും
മിഗ് ചിറകുകൾ
ആകാശത്തേയ്ക്കുയരുന്നത്

തകരുന്ന സങ്കല്പങ്ങളിൽ
ഈറനാർന്ന പ്രഭാതങ്ങൾ
നോവുകൾ,
കണ്ണുനീർത്തുള്ളികൾ...

February 1, 2015
IST 10.28 PM Sunday

Saturday, January 31, 2015

January 31, 2015
IST 9.20 PM Sunday



ജന്മാന്തരങ്ങളുടെ പ്രാചീനപുരാണങ്ങൾ
ക്ഷേത്രഗോപുരവാതിൽ തുറന്ന്
ആൽ വിളക്കിലെ
എണ്ണത്തിരികത്തും പ്രകാശത്തിലൂടെ
മനസ്സിലേറിയ ദീപാരാധനയിൽ
തുളസിപ്പൂവിതളിൽ തീർഥം തൂവി
മുന്നിലുണരും ഗ്രാമം
ദീപക്കാഴ്ച്ചയേറ്റും
പ്രദക്ഷിണവഴിയിലൂടെ
ലോകം ചുരുങ്ങിവരും
സാന്ധ്യചക്രവാളം കാണാനാവും
പശ്ചിമദിക്കിനരികിലൂടെ
കൂടുതേടിപ്പോകും കിളികൾ
നഗരത്തിന്റെ അലങ്കാരപ്പെട്ടിയിലെ
ഉറഞ്ഞമഷിനിറയും പേനതുമ്പിലെയക്ഷരങ്ങൾ
മെല്ലെ മെല്ലെ വിരലിലേറി
യന്ത്രക്കൂട്ടിൽ ആരൂഢവും, മേൽഭിത്തിയും
മേൽക്കൂരയും കെട്ടി കവിതയുടെ
നിറമുള്ള ശുഭ്രനിറവും ചാർത്തിയപ്പോൾ
ഗ്രാമനഗരങ്ങൾ സമാന്തരപാതയിലൂടെ
നിസംഗംതയോടെ നടന്നുനീങ്ങി..

Friday, January 30, 2015

January 31 2015
IST 6.33 Saturday

ഇലപൊഴിയും പൂമരക്കൊമ്പിൽ


ഓർമ്മയുടെ വൃക്ഷങ്ങൾ കടപുഴകിവീണ
തുലാവർഷമഴയിൽ
സ്വപ്നങ്ങൾ ചില്ലലമാരയിലെ
പ്രാചീനഗന്ധമാർന്ന പുസ്തകങ്ങളായി
അതീവമനോഹരമായ ഒരു ഗാനം
സ്വരസ്ഥാനങ്ങൾ തേടി മുനമ്പിൽ
ധ്യാനമാർന്ന ആഗ്രഹായനസന്ധ്യയിൽ
എഴുതിയെഴുതി മുനയൊടിഞ്ഞ തൂലികയിൽ
നിറഞ്ഞു കണ്ണുനീരുപ്പ്
ഇലപൊഴിയും പൂമരക്കൊമ്പിൽ
ദിനാന്ത്യസങ്കല്പങ്ങൾ..
January 30, 2015
IST 11.38 PM Friday

Thursday, January 29, 2015

January 30, 2015
IST 10.56 AM Friday


ചന്ദനമരക്കാടുകളിൽ


അഗ്നിനാളങ്ങളുലഞ്ഞുണർന്ന
ആൽഗകൾ  ദീപുകളായ് കടലിൽ
ആകാശം തേടിപ്പോകും
വ്യോമനൗകകൾക്കരികിൽ
അദ്ധ്യാത്മീകയതയുടെ
ആവരണങ്ങളിൽ ദേവാലയങ്ങൾ

കാലഘട്ടങ്ങളുടെയോർമ്മചെപ്പുകൾ
അഴിമുഖങ്ങളിലൂടെ
യാത്രാവഞ്ചിയേറി രാജ്യാതിരുകളിലൂടെ
നീണ്ട യാത്രയിൽ

ദേശാടനക്കിളികൾ പറന്നേറുന്ന
വൃക്ഷശിഖരങ്ങളാം അഭയകേന്ദ്രങ്ങൾക്കരികിൽ
നീർച്ചോലകളുടെ മർമ്മരം.

ഏകാദശപ്രഭാതത്തിൽ
ഗംഗാസ്നാനം ചെയ്തെത്തും
ഗായത്രിമന്ത്രങ്ങൾ

ചന്ദനമരക്കാടുകളിൽ നിഗൂഢതയുടെ
പവിത്രമന്ത്രം
അക്ഷരങ്ങളുടെ ചിമിഴിൽ
നിറഞ്ഞേറുന്ന മനസ്സിൻ
കൂടജമലരുകരുടെ
പർണ്ണശാലകൾക്കരികിൽ
സരസ്വതിമന്ത്രം..
January 29, 2015
IST 11.31 PM Thursday


ഇലയനക്കങ്ങളില്ലാതെ

ഇലയനക്കങ്ങളില്ലാതെ
കാറ്റനക്കമില്ലാതെ
 ജാലകമടച്ചുറങ്ങിയ
സ്വപ്നങ്ങൾ പിന്നീടുണർന്ന
കവിതയിൽ നക്ഷത്രങ്ങളായി
അനേകജന്മങ്ങളുടെ ആധി
ഒറ്റവരിക്കവിതയിൽ
നിന്നൊഴുകിയേകതാരയിലൂടെ
അനേകസ്വരങ്ങളായി
മകരത്തണുപ്പിൽ മരവിച്ച
വിരൽതുമ്പിൽ മൺ ദീപങ്ങൾ
പ്രകാശത്തിനനുസ്വരങ്ങളെഴുതി
നിറകുടങ്ങളിൽ നിന്നിറ്റുവീണ നീർത്തുള്ളികൾക്കുള്ളിൽ
ചേർന്നുണർന്ന നീർച്ചോലകൾക്കപ്പുറം
തീരമണൽത്തരികളിൽ
കടൽശംഖുകൾ പല കടലുകളുടെ
കഥയെഴുതി..
കാണാനാവാത്തത്രയും ദൂരെ
ഭൂഖണ്ഡങ്ങൾ വളരുകയും
 ഗോളാകൃതിയിൽ ചുരുങ്ങുകയും
.ദിനാന്ത്യകഥയിലെ വിസ്മയമായ്
നടന്നുനീങ്ങുകയും ചെയ്തു..

Wednesday, January 28, 2015


January 28, 2015
IST 2.07 PM Wednesday

നടന്നുനീങ്ങും ആൾക്കൂട്ടത്തിനരികിൽ


മഴയുടെ ഭൂസുഗന്ധം പടർന്ന
ഇലച്ചാർത്തുകൾക്കപ്പുറും
ജാലകവാതിലിനരികിൽ
വെയിൽ പടർന്ന ദിനങ്ങളിൽ
ആകാശചക്രവാളം
അനന്തമായ സമസ്യയായ്
അകലെയകലെയേതോ നിഗൂഢസത്യമായ്
സ്വർഗനരകങ്ങളുടെ വാതിൽപ്പാളിക്കപ്പുറം
മറഞ്ഞിരുന്നു

ഉദ്യാനത്തിൽ പൂവുകൾ നിറയുന്നു
പൂവുകൾ കാഴ്ച്ചവസ്തുവായ്
ലാൽബാഗിലെ ഗ്ലാസ് ഹൗസിൽ
 പുൽത്തകിടിയിൽ
ദിനാന്ത്യമൊരു പ്രശാന്തിമന്ത്രം..
നടന്നുനീങ്ങും ആൾക്കൂട്ടത്തിനരികിൽ
മൈനകൾ പാറിനീങ്ങും വിശാലമാകും
ഉദ്യാനഭാവങ്ങളിലൂടെ നീങ്ങുമ്പോൾ
 ഗ്രാമപ്പൂവുകൾ
വിരിയും പ്രഭാതമാകുന്നു കവിത.. 

Tuesday, January 27, 2015

January 27, 2015
IST 10.13 PM Tuesday


തണുപ്പും, വെയിലുമേൽക്കാത്ത വീട്ടിലിരുന്നാണ്

ഞാനെഴുതുന്നത്..



അതിരുലയുമ്പോൾ
എന്റെ വാതിലുകൾ സുരക്ഷിതം
കാവലായ് 
മുനീന്ദ്രനാഥ്, നിങ്ങളെപ്പോലുള്ള
ഭയരഹിതരുണ്ടാവും..
മേൽക്കോട്ടകളുള്ള
തണുപ്പും, വെയിലുമേൽക്കാത്ത
അല്പം മോടിയുള്ള വീട്ടിലിരുന്നാണ്
ഞാനെഴുതുന്നത്,
അതിരിനെയോർമ്മിക്കാതെയാവും
പലപ്പോഴും ഞാൻ നടന്നുനീങ്ങുന്നത്...

പുൽവാമയിൽ ഗന്ധകത്തരിപുകഞ്ഞുകത്തുന്നു
അതിരിനരിരികിൽ നിർഭയകവചവുമായ്
രാജ്യപതാകയുമായ് നിൽക്കും നിങ്ങളെയോർമ്മിക്കുന്നു
യുദ്ധസേവാഫലകത്തിനരികിൽ
ഇനിയുമുണരാനാവാതെ
നിശ്ചലം മുനീന്ദ്രനാഥുറങ്ങുന്നു
എന്റെ വീട്ടിൽ ഞാനുണർന്നിരിക്കുന്നു
സുരക്ഷിതത്വവലയങ്ങളിൽ
അതിരിനരികിലെ സംഘർഷം
സമുദ്രം പോലെയെന്നിലേയ്ക്കേറുന്നു

എത്ര തിരക്കാണെല്ലാവർക്കും...
അതിരിനരികിൽ സുരക്ഷാമന്ത്രമുരുവിട്ട്
ആയുധമേന്തിനിൽക്കും ഹൃദയങ്ങളെ
ഞാനോർമ്മിക്കട്ടെ
അല്പനേരമെങ്കിലും..

Monday, January 26, 2015

January 26, 2015
IST 7.40 AM Tuesday

അശോകങ്ങൾ പൂവിടും കിഴക്കേമുറ്റവും
കടന്ന്



ഗ്രാമം ആൽ മരച്ചില്ലയിൽ
നിന്നുണർന്ന് പള്ളിശംഖിൻ
നാദം കേട്ടുണരുംബ്രാഹ്മമുഹൂർത്തം
തണുപ്പാർന്ന നാലുകെട്ടുകൾക്കുള്ളിലൂടെ
ആകാശം കാണും നടുത്തളത്തിൽ
കസവ് തുന്നും പഴമ
അശോകങ്ങൾ പൂവിടും കിഴക്കേമുറ്റവും
കടന്ന് നടന്നേറിയ ചിന്തകൾ
ചിതറി വീണ നഗരപാതകൾ
വൈദ്യുതദീപങ്ങൾക്കരികിൽ
ലോകം സ്വീകരണമുറിയിൽ
സംവദിക്കും  യന്ത്രസമുച്ചയം
മിഴിയിലൊതുങ്ങാനാവാതെ
വളരും അസന്തുലിതകമാനങ്ങൾ
വഴിയോരത്ത് തേങ്ങും അനാഥനൊമ്പരങ്ങൾ
അക്ഷരങ്ങളുടെയുൾമുറിവുകൾ
കൽപ്പടവുകളേറി തിരക്കിട്ടോടും
വ്യഥകൾക്കരികിൽ ശൈത്യമഴ..




Sunday, January 25, 2015

January 26, 2015
IST 12.01 Monday

സ്വപ്നങ്ങളുടെ തീരങ്ങളിൽ


ഗ്രീൻലാൻഡിലെ മഞ്ഞുപാലങ്ങളിലൂടെ
ഭൂമധ്യരേഖയിലൂടെ
പകൽ നീണ്ടുപോകും  രാജ്യങ്ങളിലൂടെ
ഭൂമൺ തരികൾ തേടി നടന്നു ഞാൻ
ആരോവിലിലെ ഗോളാകൃതിയിലുള്ള
മൈത്രിമണ്ഡപത്തിൽ ലോകത്തിലെ
ഭൂപ്രദേശത്തിലെ തിളങ്ങുന്ന മൺ ചിറ്റുകൾ
ശൈത്യം മാഞ്ഞുതുടങ്ങിയ ഇടനാഴിയിലൂടെ
മദ്ധ്യാഹ്നത്തീയിലൂടെ
അപരാഹ്നം അഴിമുഖം കടന്നെത്തിയ
അലയൊലികൾക്കരികിൽ
സായന്തനം കടലിലൊഴുക്കും
അഗ്നിവർണ്ണങ്ങൾ..
അനേകവർഷങ്ങളുടെ നീരൊഴുക്കിൽ
സ്ഫുടം ചെയ്ത പളുങ്കുപോൽതിളങ്ങും
കൽത്തരികൾ
കാണാനാവാത്ത ദൂരത്തോളം കടലും
അതിരായ് ചക്രവാളവും
സ്വപ്നങ്ങളുടെ തീരങ്ങളിൽ
സ്വാന്തനമന്ത്രമായ് സ്പന്ദിക്കും മുനമ്പ്..


January 25, 2015
IST 10.50 PM Sunday


നഗരബന്ധിത ഹൃദയം


മനസ്സ് യാത്രയിലായ വ്യോമനൗകയിലൂടെ
ഹരിതഗ്രാമവഴികൾ താണ്ടി
ലോകമുണർന്നുവരും കിഴക്കേചക്രവാളത്തിൽ
പ്രകാശബിന്ദുക്കൾ കവിതപോലുണരുന്നതും
കണ്ടിരുന്ന ദിനങ്ങളേറിവളർന്നു
സംവൽസരങ്ങളായി മാറിയ
വൃക്ഷശിഖരങ്ങളിൽ ലോകം
പുതിയ ഇലകളായ്, അപരിചിതത്വമായ്
അസ്വസ്ഥഗാനസ്വരമായ് പടർന്നേറുന്നു
അറിവിന്റെ ഗ്രന്ഥപ്പുരകളിൽ
വാല്മീകമായുയരും പുരാണങ്ങളിൽ
അറിഞ്ഞുതീരാനാവാതെനിറയും
അഗ്രഹാരവേദങ്ങൾ
നീർത്താമരയും, ആമ്പൽക്കുളങ്ങളും
ബാല്യം നടന്ന വഴിയിൽ മായും
ഓർമ്മകളായ് മങ്ങിയ സായന്തനത്തിൽ
നഗരബന്ധിത ഹൃദയത്തിൽ
ദർപ്പണച്ചില്ലുടഞ്ഞുതകർന്ന മൺദീപങ്ങൾ
അക്ഷരങ്ങളുടെ കെടാതെയുണർന്ന
നെയ്ത്തിരിനാളങ്ങൾ
ചുറ്റുവിളക്ക് തെളിയും  പ്രദക്ഷിണവഴിയിൽ
നഗരഗ്രാമങ്ങൾ തേടും പ്രകാശം..

Saturday, January 24, 2015

January 24, 2015
IST 11.19 PM Saturday


കിഴക്കൻ പാതയിലൂടെ
കടൽക്കാറ്റേറ്റ് നീങ്ങും കവിതയിൽ


ആരണ്യകത്തിൻ നടുവിലാദിമഗോത്രകുടിലുകൾ
റാന്തൽ വിളക്കുകൾക്കരികിൽ
വൈദ്യുതദീപങ്ങളേറ്റി പുതുവഴികൾ
മൺപാതകളിൽ ഉൾഗ്രാമങ്ങളുടെ
ഉൾത്തുടിപ്പുകൾ
ഹൃദയം കോറിയ ചില്ലക്ഷരങ്ങൾ
ചിത്രത്തൂണുകൾ
കമാനങ്ങൾ
പിന്നെയേതോ അപരിചിതനോവുമായ്
ഗുഹാന്തരങ്ങളിൽ ധ്യാനമാർന്ന മനസ്സ്
ഭൂപടം കീറിത്തുന്നിയ മുറിവുകളിലൊഴുകും
സമുദ്രം
കിഴക്കൻ പാതയിലൂടെ
കടൽക്കാറ്റേറ്റ് നീങ്ങും കവിതയിൽ
കലങ്ങിയൊഴുകും കടം കഥകൾ
മിഴിനീരുനീറ്റി പാകിയ മേലോടുകളിൽ
ശൈത്യം നടന്നുനീങ്ങും നേർത്ത മർമ്മരം
ഹിമകണങ്ങൾ മായും വെയിൽപ്പാളികളിൽ
പാതിവിടർന്ന താളിയോലക്കവിതകൾ..


Friday, January 23, 2015

Januyary 24, 2015
IST 11.48 AM Saturday




എഴുതിയുലഞ്ഞ് പെയ്ത മഴയിൽ
കടലാസുതോണികളൊഴുകിയ
ഏതോ ഋതുവിൽ നിന്ന്
നടന്നെത്തിയ ദൂരം വളർന്നേറിയ
പുതിയ ഭൂഖണ്ഡത്തിൽ
ചക്രവാളമതിരിടും ദീപുകൾ
വാതിൽ പൂട്ടിയ കോൽത്താഴുകൾക്കരികിൽ
പഴമയുടെ വെള്ളോട്ടുമണികൾ
ഇരുണ്ട നിലവറകളിൽ
പ്രകാശമായുണർന്ന മൺവിളക്കുകളിൽ
യുഗഭേദങ്ങളുടെ ഓർമ്മത്തുണ്ടുകൾ
കനകമയമാകും അപരാഹ്നങ്ങൾക്കരികിൽ
കനലെരിയും പാതകളിൽ തണൽ തേടിയുലഞ്ഞ
കാവ്യാക്ഷരങ്ങളുരുകിയൊഴുകിയ കടലോരത്ത്
കല്പാന്തങ്ങളുടെ കാൽപ്പാടുകൾ
ആകാശത്തിനന്തതീരങ്ങളിൽ
നക്ഷത്രങ്ങളുടെ തിളക്കം
ഉറങ്ങിയുണരും പ്രഭാതത്തിനായ്
പ്രതീക്ഷയുടെ ഉഷസന്ധ്യാദീപങ്ങൾ..
January 23, 2015
IST 11.47 PM Friday

സന്ധ്യാവിളക്ക് തെളിയും
പുരാണഗ്രന്ഥങ്ങൾക്കരികിൽ


സന്ധ്യാവിളക്ക് തെളിയും
പുരാണഗ്രന്ഥങ്ങൾക്കരികിൽ
ദിനാന്ത്യക്കുറിപ്പുകളെഴുതി
ധ്യാനമാർന്ന മുനമ്പ്
അഗ്രഹാരങ്ങളിലടർന്ന് വീണ
ജപമുത്തുകൾക്കരികിൽ
നിശ്ശബ്ദം മിന്നും താരകങ്ങൾ
തീർഥപാത്രങ്ങൾ കമഴ്ത്തി
ദിക്കുകളുറങ്ങിയ ഗ്രഹങ്ങളിൽ
മിന്നാമിന്നുകളെ തേടി ശാസ്ത്രലിപികൾ
മിഴാവുകൾ ലയമൊതുക്കിയ
മണ്ഡപങ്ങൾക്കരികിൽ
പഴമയുടെ കല്ലടുപ്പുകളിലേറി
കരിപുരണ്ട ഓട്ടുരുളികൾ
എണ്ണവിളക്കുകൾക്കരികിൽ
തൂവൽത്തൂലികയുമായ്
യുഗങ്ങൾ നടന്നുനീങ്ങിയ
അനേകസംവൽസരങ്ങളെ സാക്ഷിനിർത്തി
യന്ത്രചുറ്റിൽ അക്ഷരങ്ങളെ
ചേർത്തുവച്ചെഴുതും കവിതയിൽ
വിരൽതുമ്പിലെ ഹൃദ്സ്പന്ദങ്ങൾ
മനസ്സോടും ലോകയാത്രാചിത്രങ്ങൾ..

Thursday, January 22, 2015

January 22, 2015
IST 8.30 AM Friday

ജാലകവാതിലനപ്പുറം



ജാലകവാതിലനപ്പുറം
മഞ്ഞുകണങ്ങളുമായ് ശൈത്യം
മനസ്സിലെ ഋതുക്കളിൽ മഴക്കാലത്തിൻ
ഏകാന്തഗ്രാമം
തീരങ്ങളിലൂടെ കടൽശംഖുമായ്
നീങ്ങും ബാല്യം
ഭൂമിയുടെ ഭാഗപത്രങ്ങളിൽ
പഞ്ഞിത്തുലാസുകൾ
തൂവൽ പോലൊഴുകും കാവ്യസങ്കല്പങ്ങൾ
നീർത്തിയിട്ട പരവതാനിയിലൂടെ
അക്ഷരങ്ങൾ മെല്ലെ മെല്ലെ നടന്നേറുന്ന
കൽക്കെട്ടിനരികിലെ ഗോപുരമുകളിൽ
ആകാശനക്ഷത്രക്കൂടാരങ്ങൾ
മിഴിയിലേയ്ക്കൊഴുകും ലോകം
കാവ്യാക്ഷരത്തിനുസ്വരവുമായ്
ഹൃദയക്ഷേത്രത്തിൽ
സങ്കീർത്തനമന്ത്രമെഴുതുന്നു..

January 21, 2015
IST 4.07 AM, Thursday

ഭൂപടം നീർത്തിയിട്ട് കാണും 
അതിരിനരികിലെ രാജ്യം
(By Rema Prasanna Pisharody)



ഭൂപടം നീർത്തിയിട്ട് കാണും
അതിരിനരികിലെ രാജ്യമേ!
നീർച്ചോലകളിലെ നീർമഴത്തുള്ളികളിൽ
ചാതുർവർണ്ണ്യനിറങ്ങളേറ്റുന്നെതെന്തിനായ്
ഒഴുകിയൊഴുകി കടലുപ്പിലലിയും
നീർക്കണങ്ങൾക്കരികിൽ
അശാന്തിയുടെ ചില്ലുതരികളുമായ്
മുന്നിലേയ്ക്ക് വരുന്നതെന്തിനായ്,
വയലേലകളിലൂടെ സിന്ധുതീരങ്ങളിലൂടെ
വിശുദ്ധിയുടെ ശുഭ്രതയാർന്ന ശീർഷകലിപിയിൽ
അശാന്തിയുടെ പുകയേറ്റിയശുദ്ധമാക്കാതിരിക്കുക
അതിരിനരികിലെ പതാകത്തുമ്പിൽ
സുഗന്ധമുള്ള പൂവുകൾ തൂവി
നന്മയുടെ നീർക്കണങ്ങൾ നിറയും ഹൃദയവുമായ്
ലോകഭൂപടത്തിലേറുക
പ്രിയപ്പെട്ട അയൽരാജ്യമേ,
പ്രഭാതങ്ങളിൽ തിളങ്ങും വിളക്കുമായ്
മുന്നിലേയ്ക്ക് വന്ന് അങ്ങനെ പറയാനാവാട്ടെ..

Wednesday, January 21, 2015

January 21, 2015
IST 11.37 PM Wednesday


ചിന്തേരിടാത്ത വീടുകൾ


സായന്തനദീപങ്ങൾക്കരികിൽ
സന്ധ്യയൊരു തിളക്കമായ്
തെളിഞ്ഞുമാഞ്ഞുതീരും
ഇടവേളയിൽ
മാഞ്ഞുതീരാതെയക്ഷരങ്ങൾ
വിസ്മയഭാവമായ്
വളർന്നുയരും അരയാൽപ്പടർപ്പുകൾ
അടർന്ന കൽക്കെട്ടുകളിലൂടെ
ഉൾ ഗ്രാമങ്ങൾ നടന്നുനീങ്ങും
ചരൽപ്പാതയിൽ
ചിമ്മിനിവിളക്കുമായ്
ചിന്തേരിടാത്ത വീടുകൾ
പടർന്നേറും ചിന്തകൾക്കരികിൽ
പാതിയെഴുതിയ കവിതകൾ..

Tuesday, January 20, 2015

January 21, 2015
IST 7.13 AM Wednesday

ഗ്രാമനഗരങ്ങളുടെ നിത്യനോവുകൾക്കരികിൽ


ഞാനോരോ രാജ്യവും കണ്ടുനീങ്ങുകയാണ്
പായ്ക്കപ്പലിൽ
കടലുയരുകയും, തിരയേറുകയും
മിഴിയിൽ കണ്ണുനീരുപ്പലിയുകയും
ചക്രവാളങ്ങളിലൂടെ പല ഋതുക്കളും
രഥമേറിനീങ്ങിയ മുദ്രകൾക്കപ്പുറം
മഹാദ്വീപങ്ങൾ ഗ്രഹച്ചിമിഴിലൊതുങ്ങിയ
യാത്രാചിത്രങ്ങൾ കാണുകയും ചെയ്തു
അറിയാതെയറിയാതെ യുദ്ധകാണ്ഡങ്ങളും
ആരണ്യകാണ്ഡങ്ങളും, വാനപ്രസ്ഥവും
ഉയർന്ന മതിലുകളും, മുൾവേലികളും
വംശീയരോഷവും, തീവ്രലയങ്ങളും
മധ്യധരണ്യാഴിയിലൂടെ, നൈലിലൂടെ
മനസ്സിനെയുലയ്ക്കുമ്പോഴും
ദമാസ്ക്സ് കത്തിയെരിയുമ്പോഴും
അതിരിനപ്പുറം ആരവവുമായ്
ആൾക്കൂട്ടമോടിപ്പോകുമ്പോഴും
ദിക്കുകൾക്കപ്പുറം ദിനാന്ത്യങ്ങളിൽ
അസ്വസ്ഥസ്വരങ്ങൾ നിറയുമ്പോഴും
ഗ്രാമനഗരങ്ങളുടെ നിത്യനോവുകൾക്കരികിൽ
സമാന്തരങ്ങളിൽ
കവിതതുളുമ്പും  ഹൃദയവുമായിരുന്നു ഞാൻ

January 20, 2015
IST 11.02 PM Tuesday

മനസ്സിന്റെ ശില്പശാലകൾ




മിഴിയിലൊരുനാൾ നിറഞ്ഞ വയലേലകൾ
നികന്നുയർന്ന ഗോപുരങ്ങൾക്കരികിൽ
ഗ്രാമത്തിനടർന്നു വീഴും ചിത്രം
പകൽ പോയതറിയാതെ നിഴൽ മാഞ്ഞതറിയാതെ
ജപമാർന്ന മുനമ്പ്
കടൽ നൗകകളിൽ ധനുഷ്കോടിതീരം തേടിപ്പോയ
തീരാദു:ഖങ്ങൾ
കല്പതരുക്കൾ കദംബത്തിലെയമൃത് തേടും
നീൾ വഴികൾ
ജാലകവാതിലിനരികിൽ ഋതുക്കൾ തിരശ്ശീലനീക്കിയെഴുതും
തൂവൽത്തൂലികാക്ഷരങ്ങൾ
പുരാണങ്ങളിലൂടെ നടന്നെത്തിയ ശൈത്യകൂടാരങ്ങളിൽ
എഴുത്ത് തുടരും മനസ്സിന്റെ ശില്പശാലകൾ
രാകിമിനുക്കിയ ചിത്രസ്തൂപങ്ങളിൽ
എഴുതിമുഴുമിപ്പിക്കാനാവാത്ത ദിനങ്ങളുടെ
അടയാളമുദ്രകൾ...

Monday, January 19, 2015

January 19, 2015
IST 10.21 PM Monday

ഓർമ്മയിതളുകൾ സന്ധ്യാദീപങ്ങളിലെരിയുമ്പോൾ


 അപരാഹ്ന കനൽത്തരികളിൽ
ശീതകാലം  തണുപ്പ് തൂവുമ്പോൾ
ഓർമ്മയിതളുകൾ സന്ധ്യാദീപങ്ങളിലെരിയുമ്പോൾ
വിരലുരുമ്മി നീങ്ങും അക്ഷരങ്ങൾ
കനത്ത കൽത്തൂണുകൾ താങ്ങും പാതയിലൂടെ
മെട്രോ റെയിലിൻ നിയന്ത്രിതശബ്ദം
മേൽപ്പാലങ്ങളിൽ സമയരേഖകളുടെ
അധിക വേഗം.
ചുറ്റമ്പലം കടന്നുൾക്കോവിലിൽ
ചന്ദനസുഗന്ധമൊഴുകും പ്രഭാതത്തിൽ
മിഴിയിണയിൽ തുളുമ്പും തീർഥനീർത്തുള്ളികൾ
മുറിവുണങ്ങിയ നീറ്റലിൽ മെഴുതിരിവെട്ടം
ഗ്രാമമെത്തിചേർന്ന നഗരപാതയിൽ
സമാന്തരങ്ങളുടെ അരൂപഭാവങ്ങൾ
ഹൃദയത്തിന്റെയറകളിൽ
തുളുമ്പിയൊഴുകും കടൽ...

Sunday, January 18, 2015

January 19, 2015
IST 10.08 AM Monday

ഭൂമിയുടെയുണരും മിഴികളിൽ



വരിതെറ്റിയ ചിത്രത്തുന്നലുകൾ പോൽ
ആകൃതി  നഷ്ടമാകും സ്വപ്നങ്ങൾ
അമൃത് പോൽ മഴയുതിർന്ന ഒരു ഋതുവിൽ
നിശബ്ദത മറന്നോടിയ പകൽപ്പടവുകളിൽ
കൽത്തരികളുരസിയ ഹൃദയമുറിവുകൾ
സന്ധ്യാവിളക്കിനും രാവിനുമിടയിൽ
ചിതറിവീഴും നക്ഷത്രപൊന്നലുക്കുകൾ
മൊഴിയിലുറങ്ങിയുണർന്ന പ്രഭാതങ്ങൾ
ഗ്രഹാന്തരയാത്രയിൽ
ഗൃഹാതുരത്വമായ് വിതുമ്പും കവിതകൾ
മലഞ്ചെരിവിലൂടെ മെല്ലെ നടന്നെത്തിയ
കാറ്റിനാരണ്യകം
ഭൂമിയുടെയുണരും മിഴികളിൽ
മകരനക്ഷത്രങ്ങൾ...
January 18, 2015
IST 3.18 PM
Sunday

അറിയാതെയുടഞ്ഞ മൺചിരാതിൽ


ഇലപൊഴിയും വൃക്ഷശാഖകളിൽ
നനന്വുണങ്ങിയ നീർച്ചിമിഴുകൾ
പടർന്നേറിയ പായമരത്തുമ്പിൽ
പഴയകാലത്തിന്റെ യാത്രച്ചിറ്റുകൾ
ദീർഘദൂരപാതയിൽ പകൽച്ചെരിവിൽ
സായാഹ്നമൊഴുക്കും ഉലയുമിക്കനലുകൾ
ധ്വജമേറിയ പതാകതുമ്പിൽ
പാതികരിഞ്ഞ ദർഭനാമ്പുകൾ
കനകദീപങ്ങളുമായ് ശ്രീബലി തൂവിപ്പോകും
മന്ത്രങ്ങൾ
അറിയാതെയുടഞ്ഞ മൺചിരാതിൽ
വെളിച്ചത്തിന്റെയുത്ഭവസത്യം...

Saturday, January 17, 2015

January 17, 2015
IST 10.53 PM , Saturday

മഴയൊഴുകി മാഞ്ഞ ഋതുക്കളിലൂടെ


തേജോഗോളങ്ങൾ തിളങ്ങും
ഭൂമിയുടെ യാത്രാവഴിയിൽ
മിഴിപൂട്ടിയുറങ്ങും നിശബ്ദപാതകൾ

മഴയൊഴുകി മാഞ്ഞ ഋതുക്കളിലൂടെ
ശരത്ക്കാലം തുന്നിയ കനൽച്ചേലചുറ്റി
കവിത നടന്നുനീങ്ങിയ വഴികൾ

നഗരം പുകഞ്ഞുതീർന്ന കൽക്കൂടുകളിൽ
ദർപ്പണചില്ലുടഞ്ഞ ഹൃദയഭിത്തിയിൽ
കറുകനാമ്പും കാർത്തികദീപങ്ങളും
കടന്നെത്തിയ ധനുർമാസസ്വരങ്ങൾ

ചക്രവാളത്തിനരികിൽ
ബഹിരാകാശയന്ത്രയാനങ്ങളുടെ
അഗ്നിനിറ്റലുകൾ

മുകിലുറയും ശൈത്യം പോലെ
വിരലിലുറയും അക്ഷരങ്ങൾ
നിഴൽ മാഞ്ഞ വഴികളിൽ
നിത്യത തേടും  അക്ഷരങ്ങൾ..

Friday, January 16, 2015

January 17, 2015
Ist 6.57 am
Saturday

മനസ്സ് യാത്രചെയ്ത ഭൂഖണ്ഡങ്ങൾ


ജനുവരിയുടെയിതളിൽ
മഷിതുള്ളികൾക്കിടയിലൂടെ
ആരണ്യകത്തിലൂടെ
അദൈത്വമന്ത്രങ്ങളിലൂടെ
മനസ്സോടിയ നീണ്ട ഭൂഖണ്ഡങ്ങളുടെ
ആകാശചക്രവാളങ്ങളുടെ
സമുദ്രങ്ങളുടെ
മണൽത്തരികളുടെ
കടൽ ശംഖുകളുടെ
കണ്ണുനീർത്തുള്ളികളുടെ
മാർഗഴിസ്വരങ്ങളുടെ
കദനകാലങ്ങളുടെ
വ്രണിതസ്വപ്നങ്ങളുടെ
മൺചിറ്റുകൾ
നക്ഷത്രങ്ങളിലുറങ്ങിപ്പോയ
കവിതകൾ..

Thursday, January 15, 2015

January 16, 2015
ist 11.29 am
Friday

സ്വപ്നം പോലൊരു ഗ്രാമത്തിലായിരുന്നു ഹൃദയം..
(Rema Prasanna Pisharody)

സ്വപ്നം പോലൊരു
ഗ്രാമത്തിലായിരുന്നു ഹൃദയം
മനസ്സിന്റെയാരൂഢത്തിനരികിൽ
ആൽ മരം വളർന്ന് തണലേകിയ ഗ്രാമം
യാഥാർഥ്യത്തിന്റെ വെയിൽപ്പാളികൾ
പാകിയ കിഴക്കേപാതയിലൂടെ
വീണ്ടും നടന്നെത്തിയ ഗ്രാമവീട്ടിൽ
സ്വപ്നങ്ങളുറയും ശൈത്യ ഋതു
കൂടുകൂട്ടിയിരുന്നു
പഴമയുടെ പാതിയുടഞ്ഞ നിലകാതുകളിൽ
വെള്ളിവെളിച്ചം തിളങ്ങും
പ്രഭാതങ്ങളിൽ
മന്ദാരമരങ്ങൾക്കരികിലൂടെ
സ്വപ്നയാഥാർഥ്യങ്ങളുടെ
അടർന്നു വീഴും അടയാളങ്ങൾ
എഴുതിയെഴുതിയുയർന്ന മതിലുകൾ
ഗ്രാമനഗരങ്ങളുടെ സമാന്തരരേഖകൾ.
സ്വപ്നം പോലൊരു ഗ്രാമവീടിനരികിൽ
പടർന്നേറും മഞ്ഞുവള്ളികൾക്കരികിൽ
നിസംഗലയത്തിൽ ഇപ്പോഴും ഹൃദയം
സ്പന്ദിക്കുന്നു
January 16, 2015
IST 7.34 am,  Friday


പ്രകാശം മഞ്ഞുവീണുറയും ദിനങ്ങളിൽ


പ്രകാശം മഞ്ഞുവീണുറയും ദിനങ്ങളിൽ
പ്രഭാതസ്നാനം ചെയ്തുണരും ജപമാലകൾ
മിഴിക്കോണുകളിൽ ലോകമെഴുതും
ദർപ്പണക്കാഴ്ചകൾ
പാതിതുറന്ന പൂവുകൾക്കുള്ളിൽ
കൂടുകൂട്ടും ശീതകാലം
മൊഴിപ്പക്ഷികൾ മനസ്സിലെഴുതും
പാട്ടിനരികിൽ നെരിപ്പോടുകൾ
പകലിന്റെ തണുക്കും കസവിൽ
അശോകപ്പൂവിതളുകൾ
നിറഞ്ഞൊഴുകും തീർഥപാത്രത്തിൽ
നിന്നിറ്റുവീഴും ദർഭാഞ്ചലങ്ങൾ
സ്മൃതിയിലൊരു വിസ്മൃതിചെപ്പുമായ്
നീങ്ങും ഋതുക്കൾ
അടർന്നുവീഴും ദിനങ്ങളുടെയിതളിൽ
പ്രശാന്തിയുടെ ശാന്തിനികേതനം തേടും
ഹൃദയം...
January 15, 2014
IST 4.13 PM
Thursday

പഴമയുടെ പവിഴമല്ലിപ്പൂവുകൾ



ശൈത്യമുദ്രയിലുറയും ജനുവരിയിലൂടെ
മകരജ്യോതിയുമായ് പശ്ചിമശൈലത്തിനൊരു
സംക്രമതീരത്തിൽ
എഴുതിതോർന്ന പഴയൊരു മഴക്കാലത്തിനോർമ്മ
നിറദീപങ്ങളും, കരിമ്പുതോട്ടങ്ങളും
മൺകുടങ്ങൾക്കരികിൽ
പൊങ്കലൊരുക്കുമ്പോൾ
തണുത്ത കാറ്റിനൊരു ചില്ലയിൽ
ആലിലയനക്കം
വിരൽതുമ്പിലുരസി വിസ്മയഭാവത്തിൽ
ഹൃദയത്തിലെയക്ഷരങ്ങൾ
നീൾവഴികളിൽ നിശ്ശബ്ദപദങ്ങളുമായ്
നിനവുകൾ
കവിത തുളുമ്പുന്ന സമുദ്രങ്ങൾ, ശംഖുകൾ
കല്പകാലപുരാണങ്ങൾ
ശൈത്യമഴയ്ക്കപ്പുറം
മാർഗഴി സംഗീതം നിറയും
മിനുപ്പാർന്ന പട്ടുപാകിയ
പഴമയുടെ പവിഴമല്ലിപ്പൂവുകൾ.