Friday, February 6, 2015

February 6, 2015
IST 11.14 AM Friday


മേൽപ്പാലങ്ങളിൽ നഗരം വളരുമ്പോൾ


മേൽപ്പാലങ്ങളിൽ നഗരം വളരുമ്പോൾ
യന്ത്രങ്ങളുടെ മർമ്മരം
പൂമരങ്ങളുടെ ശിഖരങ്ങളിൽ
നിന്നുമൂഞ്ഞാൽപ്പടിയിൽ നിന്നും
മതിൽകെട്ടിയ ഓർമ്മകൾ
ചിതറിയോടുന്ന പാതകൾ

കൽക്കെട്ടിലൂടെ
കാവടിപ്പാട്ടുമായ് നീങ്ങും
പുരാണങ്ങളിൽ നിന്നകലെ തകർന്നുവീഴും
വ്യോമനൗകകളുടെ  ചിറകുകൾ

പതിയെയുണർന്ന പ്രഭാതത്തിൽ
സാധകം ചെയ്യാനാവാതെ ശൈത്യം
കൂടുകൂട്ടിയ സ്വനഗ്രാഹികൾ
മിഴിയിലേറിയ ധൂമപ്പുകയിൽ
ആൾക്കൂട്ടത്തിന്റെയവ്യക്തരൂപം

സ്വപ്നജാഗ്രത്തിനിടയിലൂടെ
അതിവേഗത്തിൽ നടന്നുനീങ്ങും
വർത്തമാനകാലം

മനസ്സിലെ കടും കെട്ടുകൾക്കുള്ളിൽ
അഴിയാനാവാതെയുറയും ചിന്തകളുപേക്ഷിച്ച്
അപൂർവ്വ കാവ്യങ്ങൾ തേടി
ഹൃദയത്തിന്റെയാർദ്രാക്ഷരങ്ങൾ

No comments:

Post a Comment