Wednesday, February 4, 2015

February 4, 2015
IST 10.54 PM  Wednesday




ദിനാന്ത്യമൊരു  തുണ്ടുകടലാസിലെ
ചുരുക്കെഴുത്തുകവിതയായ്
മാറിയ ചക്രവാളത്തിൽ
നിലതെറ്റിയ തോണികളിൽ
നിർണ്ണയം തേടിയൊഴുകി തിരകൾ

കാൽപ്പദങ്ങളിലെ മൺ തരികൾ
ഭൂസ്പന്ദങ്ങളുടെ കഥയെഴുതിയ
ഭൂഖണ്ഡങ്ങളിൽ
തീർഥയാത്രയ്ക്കെത്തിയ
നീർമുകിലുകൾ..

ഉലയും  ഋതുക്കാഴ്ചകളിൽ
ശൈത്യമഴപെയ്യുമ്പോൾ
കസവുപുടവയുമായ് പുരാണങ്ങൾ
സന്ധ്യാദീപങ്ങൾക്കരികിലിരുന്നു..

നേർമ്മയേറിയ തിരിനാളങ്ങൾക്കരികിലൂടെ
വിസ്മയമിഴികളിൽ തിളക്കവുമായ്
നക്ഷത്രങ്ങളെത്തിയപ്പോഴേയ്ക്കും
സ്വപ്നങ്ങൾ ജാഗ്രത്തിലേയ്ക്ക് നടന്നേറിയിരുന്നു

കിളികൾ ചേക്കേറും ചില്ലകളിൽ
തണുത്ത നിശബ്ദത കൂടുകളൊരുക്കിയ
ദിനാന്ത്യകവിതയിൽ
സ്വരങ്ങളുടെ, കടലിന്റെയാന്ദോളനം

No comments:

Post a Comment